കേൾക്കാൻ കൂട്ടാക്കാത്ത നിലവിളികൾ
കാലത്തിന്റെ ബാക്കിപത്രം പോലെ വീണ്ടും മുഴങ്ങുമ്പോൾ,
കൂടെ എന്റെ നിശ്വാസവും കാറ്റിലമർന്നു.
എന്റെ മരണത്തിന്റെ കയ്യൊപ്പു ചാർത്തിയ ലാഭനഷ്ടങ്ങൾ
ഞാൻ നേടിയ ദേഹിയും
ഒഴിഞ്ഞുകൊടുക്കേണ്ട ദേഹവും മാത്രം.
മൂന്നാം നാൾ ഉയർത്തെണീറ്റത് എന്റെ മക്കളായിരുന്നു.
മരണത്തിന്റെ കയ്യൊപ്പ് രക്തത്താൽ മായ്ച്ച്
അവർ എന്റെ നഷ്ടത്തെ ലാഭമാക്കി.
അറവുശാലയിൽ വെട്ടിമുറിക്കപ്പെടുന്നതിനായി
എന്റെ ശരീരം കാത്തുകിടക്കുമ്പോൾ
പാപത്തിന്റെ പങ്ക് അവർ പരസ്പരം വീതിച്ചെടുത്തു.
ഉടഞ്ഞു തകർന്നത് തലമുറകളുടെ നിഴൽചിത്രം.
വറ്റിവരണ്ടത് വെളിച്ചത്തിന്റെ തടാകം.
ഇരുൾമറയിലെ കശാപ്പുശാലകളിൽ
ഇന്നും ചിന്തുന്നത് പഴമയുടെ രക്തം,
അറത്തുമാറ്റുന്നത് നന്മയുടെ മാംസം.
ഇന്നലെ മരണം എന്റെ അവകാശം മാത്രമായിരുന്നെങ്കിൽ
മാംസത്തിന്റെ ലാഭത്തിൽ ഇന്നതെന്റെ മക്കളുടേയും.
വിശപ്പിന്റെ ഉത്തരമായി എന്റെ മാംസം മാറുമെങ്കിൽ
മരണത്തിന്റെ നാളത്തെ അവകാശികൾ എന്റെ ചെറുമക്കളാണു.
No comments:
Post a Comment