ഓർമ്മകളുടെ ലോകത്ത് അവൾ അതിഥിയായിരുന്നില്ല. ആ ലോകം അവൾക്കും അവകാശപ്പെട്ടതു തന്നെയായിരുന്നു. ഒരു പക്ഷേ എന്നേക്കാൾ. അതാവണം ഓർമ്മയുടെ വാതായനങ്ങൾ തുറന്ന് ഇളംതെന്നലായി അവൾ വീണ്ടും പ്രവേശിച്ചത്. കുളക്കടവിലെ പ്രപഞ്ചം നിർവികാരത കൈവിട്ട് തരളിതമാകുന്നത് എനിക്ക് അനുഭവിച്ചറിയാം. വെള്ളത്തിലേക്ക് ഞാൻ വീഴ്ത്തുന്ന ഓരോ കല്ലും ഓളങ്ങൾ സൃഷ്ടിച്ച് ആഴത്തിലേക്ക് ഊളിയിട്ട് പോകുന്നു. ആ കല്ലുകൾ പോലെയാണു ഓർമ്മകളും. അവ മനസ്സുകളിൽ ഓളം സൃഷ്ടിക്കുന്നു. ഒന്ന് മറ്റൊന്നിനെ തൊട്ട്, വീണ്ടും അത് മറ്റൊന്നിനോട് കഥ പറഞ്ഞ്. അങ്ങനെ വിടർന്ന് വിടർന്ന്...പിന്നീട് അവ ആഴങ്ങളിലേക്ക് ഒരു സഞ്ചാരമാണു.
തൊട്ടുതലോടുന്ന തെന്നൽ അവൾ തന്നെയാണു. തന്റെ ജീവനോട് വീണ്ടും ചേരാൻ ശ്രമിക്കുകയാണു. എന്റെ മടിയിലിരിക്കുന്ന പുസ്തകത്താളുകളിൽ അവൾ ഉമ്മ വയ്ക്കുന്നു. അവയ്ക്കുള്ളിലെ കവിതകൾക്കു പുനർജന്മം ലഭിക്കുന്നു. അപൂർവതയിലെ പരകായപ്രവേശത്തിൽ അവൾ പ്രകൃതിയുടെ അദൃശ്യതയിൽ നിന്ന് പ്രണയത്തിന്റെ അക്ഷരങ്ങളിലേക്ക് സന്നിവേശിച്ചു. അക്ഷരങ്ങൾ ചേർന്ന് മനുഷ്യരൂപമെടുത്തു. വീണ്ടും രൂപാന്തിരപ്പെട്ട് സ്ത്രീയായി പരിണമിച്ചു. ഒരു ഋതുഭേദത്തിനിപ്പുറം എന്റെ ചിതറിയ ജീവിതത്തെ കണ്ടെത്തി, നൂലിൽ കോർത്തെടുത്ത് നന്മയുടെ ആഭരണമാക്കി മാറ്റിയ പ്രണയിനിയുടെ രൂപം തന്നെയായിരുന്നു അവൾക്ക്.
എന്റെ കൈകളിൽ പട്ടുപോലുള്ള അവളുടെ വിരലുകൾ ഓടിനടന്നു. അവ ഭദ്രമായി എന്റെ കൈതണ്ടയിൽ മുറുകിയെന്നറിയുന്നത് തന്നെ ഓർമ്മകളുടെ ലോകത്തേക്ക് ഞങ്ങൾ യാത്ര തുടങ്ങിയ ശേഷമാണു. കാലത്തിനെ കുരുക്കിയ നൂലിഴകൾ കെട്ടുപൊട്ടുന്നതു ഞാൻ കണ്ടു. ബന്ധനങ്ങൾ ഇല്ലാതാകും വരെ യാത്ര തുടർന്നു. കാലം ഇപ്പോൾ ക്ലാസ്മുറിയുടെ നാലു ചുവരുകൾക്കുള്ളിലാണു. അവിടേയും ചുവരുകളുടെ കൂട്. വീണ്ടും പിന്നോട്ട്. കാലത്തിന്റെ യാത്ര സത്യമാണു. മുന്നോട്ടു പോകുന്നത് കൂട്ടികെട്ടലുകളിലേക്കാണു - കപടസമൂഹത്തിന്റെ, ജീർണ്ണിച്ച സംസ്കാരത്തിന്റെ. എല്ലാ കൂട്ടികെട്ടലുകളുടേയും ആരംഭം - അതായിരുന്നു ഞങ്ങളുടെ പ്രണയം. ഞങ്ങളുടെ ഇടയിൽ ആ പ്രതിഭാസം മൊട്ട് തളിർത്ത് പൂക്കൾ വിരിഞ്ഞു. അവൾ എനിക്കായി മാത്രം എഴുതിയ കവിതകൾ പ്രണയത്തിന്റെ ബിംബങ്ങളായി. പ്രണയം വിരിഞ്ഞ ഋതുവിനപ്പുറം വിരഹത്തിന്റെ ഇലപൊഴിയും കാലം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്ലാസ്മുറികളിൽ ഞങ്ങൾ ബന്ധിക്കപ്പെട്ടു. സമൂഹം എന്ന നീണ്ട വാക്യത്തിന്റെ അങ്ങേയറ്റത്ത് രണ്ട് ചോദ്യ ചിഹ്നങ്ങളായി. കാലം തെളിവായി മാറി. വാളിന്റെ രൂപത്തിൽ അത് ഞങ്ങളുടെ തലയ്ക്കു മേൽ നിലകൊണ്ടു. രണ്ടായിരുന്ന ശരീരങ്ങളെ അവയ്ക്ക് പിരിക്കുവാൻ സാധിച്ചു. ഒന്നായിരുന്ന മനസ്സ് പ്രണയത്തിന്റെ പ്രഭ തീക്കനലായി കാത്തുസൂക്ഷിച്ചു.
അവൾ വീണ്ടും വരികൾ കോറിയിട്ടു. കടലാസിൽ മാത്രമല്ല...എന്റെ ഹൃദയത്തിലും. അതിൽ വിരഹത്തിന്റെ വേദന മുറ്റിനിന്നിരുന്നില്ല. പകരം എന്നെന്നും കാത്തുസൂക്ഷിക്കേണ്ട ഓർമ്മകളുടെ മാധുര്യം അനുഭവപ്പെടുത്തി. ആ കവിത എനിക്കായി കൈമാറുമ്പോൾ അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണീർ മുത്തുകളായി വരികൾക്കിടയിലൂടെ ഓടിനടന്നു.
ആ ഋതുഭേദത്തിനപ്പുറം ഇപ്പോൾ ഞാൻ ആ യാത്ര അവസാനിപ്പിക്കുന്നത് എന്റെ പ്രിയപ്പെട്ടവളുടെ മടിയിലാണു. കണ്ണുകൾ നിറയുന്നുണ്ടെന്ന് ഞാനറിഞ്ഞു. അക്ഷരങ്ങൾ രൂപമെടുത്ത സുന്ദരി എന്റെ കൈപിടിച്ച് ഭൂതകാലത്തിലേക്ക് നടത്തിയ യാത്രയുടെ കഥകേട്ട് അവൾ പുഞ്ചിരിച്ചു. പിന്നീട് ആ കണ്ണുകളും നനയുന്നത് ഞാൻ കണ്ടു. എന്നെ അവളുടെ കൈകൾ കോരിയെടുത്ത് കെട്ടിപ്പിടിച്ചു. വീണ്ടും ചുംബിച്ചു. ആ ചുംബനത്തിൽ കാലം എനിക്കായി മാറ്റിവെച്ച സ്നേഹത്തിന്റെ മറ്റൊരു അദ്ധ്യായം ഞാൻ അനുഭവിച്ചറിഞ്ഞു. വീണ്ടും എന്നെ മടിയിലേക്ക് കിടത്തി അവൾ ചോദിച്ചു,
“ ആ പെൺകുട്ടി ഇപ്പോൾ എവിടെയാണു?”
“അവൾ മറഞ്ഞു. മറ്റൊരു കാലത്തിനപ്പുറം. അദൃശ്യമായി അവളുടെ കാവ്യങ്ങൾക്കുള്ളിലേക്ക്. ആ കാവ്യങ്ങൾ അവളുടെ ജീവനുള്ള ഓർമ്മകളായി എന്റെ ഹൃദയത്തിനുള്ളിലേക്ക്.ഇതിനപ്പുറം മറ്റൊരിടത്തേക്ക്...ഇല്ല...അവൾക്ക് പോകാൻ കഴിയില്ല.”
എന്റെ ഭാര്യയുടെ കണ്ണുകളിൽ അപ്പോൾ നിറഞ്ഞ കൗതുകത്തിനു ഭാവങ്ങൾ പലതായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ അവൾ തിരക്കി,
“ആ വരികൾ ഓർമ്മയില്ലേ...ഏറ്റവും പ്രിയപ്പെട്ട വരികൾ? അതെനിക്കായി ഒന്നു ചൊല്ലിക്കൂടേ..?”
“ഹൃദയത്തിൽ കോറിയിട്ടത് മായ്ക്കാനാവില്ല. അതുപോലെ തന്നെ പകർത്തുവാനും. ജീവനുള്ള ഓർമ്മയായി തന്നെ അതു നിലനില്ക്കട്ടെ. എനിക്കുള്ളിൽ അതു സുരക്ഷിതമാണു.”
അവൾ ചിരിച്ചു. കൂടെ ഞാനും.ആ ചുവരിനപ്പുറത്ത് എല്ലാം കേട്ടുകൊണ്ടു നില്ക്കുന്ന അക്ഷരങ്ങളിലെ എന്റെ പ്രണയിനിയും ചിരിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. വീണ്ടും കുറിക്കപ്പെടേണ്ട വരികൾക്കായി എന്റെ ഹൃദയം കാത്തിരിക്കുന്നു. ഈ തീരത്ത് പ്രണയം തുടരുന്നു, ഓർമ്മകളും.